ആളൂര്‍: പറമ്പിറോഡിനു സമീപമുള്ള കനാല്പാലത്തോടുചേര്ന്ന് സുരക്ഷാഭിത്തി സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പരാതി. സംസ്ഥാനപാതയായ കൊടകര - കൊടുങ്ങല്ലൂര്‍ റോഡിലെ പറമ്പിറോഡ് കനാല്പാലത്തിനോടുചേര്ന്നാണ് അപകടം പതിയിരിക്കുന്നത്.
ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കു കീഴിലെ വലതുകര കനാലാണ് ആളൂര്‍ പറമ്പിറോഡിനു സമീപം കൊടകര - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത മുറിച്ചു കടന്നുപോകുന്നത്. പത്തടിയോളമാണ് ഇവിടെ കനാലിന്റെ താഴ്ച. പാലത്തിനോടുചേര്‍ന്ന് കനാല്‍ബണ്ട് റോഡിലേയ്ക്കുതിരിയുന്ന ഭാഗത്ത് സുരക്ഷാസംവിധാനങ്ങള്‍ സ്ഥാപിക്കാത്തത് തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പ്രദേശവാസിയായ ഷാജി പറഞ്ഞു.
ഇന്നലെരാവിലെ ഇവിടെ സ്കൂട്ടര്‍ കനാലില്‍വീണ് യുവതിക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. ഒന്നരവര്‍ഷം മുമ്പും സമാനരീതിയിലുള്ള അപകടം ഇവിടെ നടന്നു. രണ്ട് യുവതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കനാലില്‍ വീണു.
പാലത്തിനോടുചേര്‍ന്ന് തുറന്നുകിടക്കുന്ന ഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ കനാലിലേയ്ക്കുവീഴുന്നത്. രാത്രിയില്‍ ഇവിടെ വെളിച്ചം കുറവായതിനാല്‍ ഇനിയും അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍നടക്കാര്‍ക്കും ഇവിടെ കനാലിലേയ്ക്കുവീണ് അപകടം സംഭവിക്കാം. ആഴവും ഒഴുക്കും കൂടുതലുള്ളതിനാല്‍ നിറയെ വെള്ളമുള്ള സമയത്ത് കനാലില്‍ വീണാല്‍ അപകടസാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുമ്പ് അപകടം സംഭവിച്ചപ്പോൾ നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സ്ഥലപരിശോധന നടന്നതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.
ഇപ്പോള്‍ വീണ്ടും അപകടം സംഭവിച്ച സാഹചര്യം മുന്‍നിര്‍ത്തി എത്രയുംവേഗം യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്തധികൃതരോടും ഇറിഗേഷന്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.